
ആർ എസ് എസിന് പിന്നാലെ ഭരണഘടനയിലെ സോഷ്യലിസത്തേയും മതേതരത്വത്തെയും തള്ളി കേന്ദ്രമന്ത്രിയും രംഗത്ത്. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് സോഷ്യലിസവും മതേതരത്വവും അനാവശ്യമെന്ന വാദമുയർത്തിയത്. ഭരണഘടനയിൽ നിന്നും സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതാക്കളും ഈ വാദത്തെ പിന്തുണച്ച് രംഗത്തു വരുന്നത്.
ഇന്ത്യക്ക് സോഷ്യലിസത്തിന്റെ ആവശ്യമില്ലെന്നും മതേതരത്വം നമ്മുടെ സംസ്‌കാരത്തിന്റെ കാതലല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞത്. ''ഭാരതത്തിന് സോഷ്യലിസത്തിന്റെ ആവശ്യമില്ല. മതേതരത്വം നമ്മുടെ സംസ്‌കാരത്തിന്റെ കാതലല്ല, അതിനാൽ ഇതിനെക്കുറിച്ച് തീർച്ചയായും ചർച്ച ചെയ്യണം.' ചൗഹാൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലെ 'സോഷ്യലിസ്റ്റ്', 'മതേതരം' എന്നീ വാക്കുകൾ പുനഃപരിശോധിക്കാനുള്ള ആർഎസ്എസ് ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും രംഗത്തെത്തിയിരുന്നു.











